Kerala
തിരുവനന്തപുരം: വി.ഡി. സതീശന്‍ സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.
വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.
Kerala
തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യത്തിന്റെ പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രവുമായി ബന്ധപ്പെട്ട് പറയേണ്ട കാര്യങ്ങൾ പറഞ്ഞില്ല. മൗനം പാലിച്ചു. സംസ്ഥാനത്തിന് അർഹമായതു നഷ്ടമാകും. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെ കുറിച്ച് മൗനം. കേന്ദ്രത്തിൽ നിന്നു ചോദിച്ചു വാങ്ങേണ്ടതു ചോദിച്ചു തന്നെ വാങ്ങണം.
സമഗ്ര വികസനത്തെ കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്‍റെ പദ്ധതികളെക്കുറിച്ച് നയ പ്രഖ്യാപനത്തിൽ പരാമർശം ഇല്ല. 5240 കോടി നീക്കിയിരിപ്പ് വച്ചിട്ടാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് അവർ ഒളിച്ചോടിയതായും പിണറായി വിമർശിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായി.
പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതിരഹിത ഭരണം കാഴ്‌ചവയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
ഇന്ദിരാ ഗാരന്‍റിയുമായി സർക്കാർ മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗാരന്‍റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്‍റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും. തീയറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. അതേസമയം, വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.
വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.
പത്തരയോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ലോക്ഭവനിലേക്കു മടങ്ങി. ഗവർണറുടെ നയപ്രഖ്യാപനത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു.
നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ജൂൺ രണ്ടിനു സഭ വീണ്ടും ചേരുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചു.
Kerala
രുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ ആരംഭിച്ചു. നിയമസഭയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നയം പ്രഖ്യാപിക്കുകയാണ്.
വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. അതേസമയം, വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.
വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തിന് 35 വോട്ടുകിട്ടി.
ബിജെപിയുടെ സ്ഥാനാർഥി ബി. ബി ഗോപകുമാറിന് മൂന്നു വോട്ടുകളുമാണ് ലഭിച്ചത്. നടപടികൾ നിയന്ത്രിച്ച പ്രോടെം സ്പീക്കർ ജി.സുധാകരൻ വോട്ട് ചെയ്തില്ല. മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിൽ ഏറ്റവും നിർണായകമായ ചുമതലയാണ് പാർട്ടി ഏൽപിച്ചിരിക്കുന്നത്. അതിൽ നൂറു ശതമാനം സംതൃപ്തിയുണ്ട്.
ഭരണ, പ്രതിപക്ഷ അംഗങ്ങൾ ജനതാൽപര്യം മുൻനിർത്തി നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിനാണ്. ഭരണപക്ഷത്തുനിന്നു ഷാനിമോൾ ഉസ്മാനാണു സ്ഥാനാർഥി. എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. രാവിലെ ഒമ്പതിന് വോട്ടെടുപ്പ് നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
102 അംഗങ്ങളുള്ള യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ്.
എല്ലാ അംഗങ്ങളും വോട്ടുചെയ്തുതുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.
സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ 29ന് വീണ്ടും ചേരും. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടത്തും.
Kerala
പത്തനംതിട്ട: നിയമസഭയിലേക്ക് ഇതേവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് 51 വനിതകള്‍ മാത്രം. 1957 മുതല്‍ 15 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടന്നത്. ഇതില്‍ മത്സരരംഗത്തു വന്നിട്ടുള്ളത് 624 പേരാണ്. ഒന്നിലേറെ തവണ ജയിച്ചവരാണ് ഏറെപ്പേരും. ഒരു സഭയില്‍പോലും മൊത്തം അംഗസംഖ്യയുടെ പത്തു ശതമാനംപോലും വനിതകള്‍ ഉണ്ടായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലേറെ വനിതാ സംവരണമുള്ള സംസ്ഥാനമാണിത്.
കാലാവധി കഴിയുന്ന പതിനഞ്ചാം കേരള നിയമസഭയില്‍ 12 വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോണ്‍ഗ്രസിലെ ഉമാ തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചെത്തിയതാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 103 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഒരു വനിതയെപോലും ജയിപ്പിച്ചെടുക്കാനായില്ല. ആര്‍എംപിയുടെ കെ.കെ. രമ മാത്രമായിരുന്നു യുഡിഎഫ് പക്ഷം. ഉമാ തോമസ് കൂടി എത്തിയതോടെ പ്രതിപക്ഷ നിരയില്‍ രണ്ടു പേർ.
എല്‍ഡിഎഫില്‍ സിപിഎം നിരയില്‍ കെ.കെ. ശൈലജ, ആര്. ബിന്ദു, വീണാ ജോര്‍ജ്, യു. പ്രതിഭ, ഒ.എസ്. അംബിക, ദലീമ ജോജോ, കെ. ശാന്തകുമാരി എന്നിവരും സിപിഐയില്‍ ജെ. ചിഞ്ചുറാണി, സി.കെ. ആശ എന്നിവരും നിലവില്‍ അംഗങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏഴുപേരും പുതുമുഖങ്ങളായിരുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയ്ക്കുണ്ട്. 8.6 ശതമാനമാണ് നിലവിലെ വനിതാ പ്രാതിനിധ്യം.
വിവിധ കാലയളവുകളിലായി 103 വനിതാ എംഎല്എമാരുണ്ടായിട്ടുണ്ട്. ഏറെപ്പേരും ഒന്നിലേറെ തവണ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ എണ്ണം 51 ല്‍ ഒതുങ്ങുകയാണ്.
ഏറ്റവും കൂടുതല്‍ വനിതകള്‍ ഉണ്ടായിരുന്നത് 1996-2021 പത്താം കേരള നിയമസഭയിലായിരുന്നു. 13 പേർ. അപ്പോഴും മൊത്തം അംഗസംഖ്യയുടെ 9.3 ശതമാനം. വനിതാ സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് 2016ലെ തെരഞ്ഞെടുപ്പിലാണ്. 110 പേര് മത്സരിച്ചതില്‍ എട്ടുപേര്‍ വിജയിച്ചു. ഒരാള്‍ ഉപതെരഞ്ഞെടുപ്പിലൂടെയും എത്തി.
1957ലെ ആദ്യ കേരളനിയമസഭയിലേക്ക് ഒമ്പത് വനിതകളാണ് മത്സരിച്ചത്. അഞ്ചു പേര് വിജയിച്ചു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വനിതകള്‍, വിജയികള്‍ ബ്രായ്ക്കറ്റില്‍. 1960 - 13 (7), 1965 - 10 (7). 1967 - 7 (1), 1970 - 9 (2), 1977 - 11 (1), 1980 - 13 (5), 1982 - 17 (5), 1987 - 34 (8), 1991 - 26 (8), 1996 - 55 (13), 2001 - 54 (9), 2006 - 70 (7). 2011 - 83 (7).
► റിക്കാര്‍ഡിട്ട് കെ.ആര്. ഗൗരിയമ്മ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വനിത, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ വനിതാ അംഗം എന്നീ പദവികള്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്.
തിരുവിതാംകൂര്‍ നിയമസഭയിലേക്ക് 1948ല്‍ നടന്ന തെരഞ്ഞെടുപ്പ് മുതല്‍ തിരു - കൊച്ചിയിലും കേരളത്തിലുമായി 2006വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ മത്സരിച്ചിട്ടുണ്ട്. 16 തെരഞ്ഞെടുപ്പുകള്‍ നേരിട്ടതില്‍ 13ലും വിജയിച്ചു. കന്നി അങ്കത്തിലും അവസാന അങ്കത്തിലും (1948, 2006) കൂടാതെ 1977ലെ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. വനിതാ ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ അംഗമാകാനായതും ഗൗരിയമ്മയ്ക്കാണ്.
► തിരുകൊച്ചി മുതല്‍ 12 വനിതാ മന്ത്രിമാര്‍
തിരു കൊച്ചി നിയമസഭ മുതല്‍ കേരളത്തില്‍ 12 വനിതാ മന്ത്രിമാരാണുണ്ടായിട്ടുള്ളത്. ആനി മസ്ക്രീനാണ് തിരു- കൊച്ചി സര്‍ക്കാരിലെ വനിതാ മന്ത്രി. കേരളം രൂപീകരിച്ചശേഷമുള്ള വനിതാ മന്ത്രിമാരുടെ പട്ടികയില്‍ കെ.ആര്. ഗൗരിയമ്മ, സുശീല ഗോപാലന്, എം. കമലം, എം.ടി. പത്മ, പി.കെ. ശ്രീമതി, പി.കെ. ജയലക്ഷ്മി, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, ആര്. ബിന്ദു, വീണാ ജോര്‍ജ്, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണുള്ളത്. രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിതകളെ മന്ത്രിമാരാക്കിയെന്ന പ്രത്യേകതയുമുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ ബാനറും പ്ലക്കാർഡുമായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു.
സഭയിൽ നിസഹകരണം തുടരുമെന്ന് കെ. ബാബു പറഞ്ഞു. തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്‍റെ ഉത്തരവാദിത്തം ആർക്കാണ്. വിശ്വാസികളോട് സർക്കാർ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത് സർക്കാർ വീഴ്ചകൊണ്ട് മാത്രമാണ്. യുവതീ പ്രവേശത്തിന് സഹകരിക്കാത്തതിന്‍റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ. ബാബു പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി സന്ദേശം അയച്ച സംഭവം ഡാറ്റ മോഷണമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.
സ്പാർക്കിൽ നിന്നുള്ള ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് മോഷ്ടിച്ചു. ചട്ട ലംഘനമാണ് നടത്തിയിരിക്കുന്നത്. 77 ലക്ഷം പേരുടെ ഡാറ്റ ചോർത്തി. ഇതേക്കുറിച്ചു അന്വേഷണം വേണം. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.
അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.
മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.
തുടർന്ന്, പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ശരണം വിളികളോടെയും സ്വര്‍ണം കട്ടതാരപ്പ എന്ന പാരഡിഗാനം പാടിയുമാണ് പ്രതിപക്ഷ പ്രതിഷേധം.
പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സഭാ സമ്മേളനം ഗില്ലറ്റിന് ചെയ്ത് ചൊവ്വാഴ്ച അവസാനിപ്പിക്കാന്‍ ധാരണയായി. കുടുതല്‍ ബില്ലുകളും നടപടികളും ചൊവ്വാഴ്ചത്തെ സഭാ സമ്മേളനത്തില്‍ പാസാക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്.
സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ പറഞ്ഞു.
പ്രതിപക്ഷത്തിൽ നിന്ന് വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുവാങ്ങിയ ബാനർ തിരിച്ചുവാങ്ങാനാണ് എംഎൽഎമാർ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു .
എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനർ കൊണ്ട് വാച്ച് ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ല. പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ഉന്നയിക്കുന്ന സ്വർണക്കൊള്ളയിൽ ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് തയാറാകുന്നില്ല. ഇത് ഖേദകരമാണ്. ചർച്ചയും, സംവാദവുമാണ് ഇവിടെ ആവശ്യമെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം, സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പ്രതിപക്ഷം കണ്ണടച്ചാൽ ലോകത്തിനാകെ ഇരുട്ടാകില്ല. സ്വർണമോഷണകേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന പ്രസിഡന്‍റിനും ഏറ്റ കനത്ത തിരിച്ചടിയാണ്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നും കോടതി പറഞ്ഞു. എന്നാൽ ദേവസ്വം ബെഞ്ചിനും മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം ധരിക്കുന്നതെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി.
ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം സ്പീക്കർ സഭ പിരിയുന്നതായി അറിയിച്ചു. ഇതോടെ നിയമസഭാ സമ്മേളനത്തിന്‍റെ ഈ ഘട്ടം പൂർത്തിയായി.
സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് സഭയിൽ നിന്ന് പുറത്തേക്ക് വന്നത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് മറുപടിയെന്നോണം സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളാണ് ഭരണപക്ഷ എംഎൽഎമാർ ഉയർത്തിയത്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പേടിയാണെന്ന് അവർ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്.
സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു.
പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ സ്വർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പിന്നാലെ ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.
Kerala
തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്‍റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തിനു തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം ആരംഭിച്ചത്. അതിദാരിദ്ര്യനിർമാർജനം എടുത്തുപറഞ്ഞ അദ്ദേഹം, കേരളം വികസന പാതയില്‍ കുതിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്‍റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയ്ക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ ചൂണ്ടിക്കാട്ടി.
കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്‍റേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും പ്രസംഗത്തിന്‍റെ ആദ്യ ഭാഗത്തില്‍ ഗവർണർ സൂചിപ്പിക്കുന്നു. കൂടാതെ, വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. ക്രമസമാധാന പരിപാലനം പത്ത് വർഷത്തിനിടെ മെച്ചപ്പെടുത്തി. തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കിയെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യമാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
അതേസമയം, കേന്ദ്രവിമർശനം ഒഴിവാക്കാതെയായിരുന്നു ഗവർണർ നയപ്രഖ്യാപനം വായിച്ചത്. കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ വിമർശിച്ചു. കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡ് ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ എ.എൻ. ഷംസീർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നു, സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ആക്രമിച്ചു, അദ്ദേഹത്തിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷൽ ഷിബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുന്ന നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിലാണ് ഇന്ന് പ്രതിഷേധം അരങ്ങേറിയത്.
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ബോഡി ഷെയ്മിംഗ് പരാമർശം ഉയർത്തിയ വി.ഡി. സതീശൻ വാച്ച് ആൻഡ് വാർഡർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും ആരോപിച്ചു. ഇതിനു പിന്നാലെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതോടെ, ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ചെയറിനു മുന്നിൽ നിന്ന് ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡർമാരോട് പറഞ്ഞതോടെ സഭയിൽ വീണ്ടും പ്രതിഷേധം ശക്തമായി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. കോടതിയോടും നിയമസഭയോടും പ്രതിപക്ഷം പരാക്രമം കാണിക്കുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കോടതിയിൽ ഇരിക്കുന്ന വിഷയം സഭയ്ക്ക് പരിഗണിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമായി അറിയാം. പ്രതിപക്ഷത്തിന് കൊതിക്കെറുവാണ്. അയ്യപ്പ സംഗമം കലക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന്റെ അതൃപ്തിയാണെന്നും മന്ത്രി പരിഹസിച്ചു.
മൂന്നുദിവസം അടിയന്തരപ്രമേയം ചർച്ച ചെയ്തതിന്റെ ക്ഷീണം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഇരിക്കേണ്ടി വരുമോയെന്ന് പ്രതിപക്ഷത്തിന് ആശങ്കയാണ്. സഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുന്നെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും അതിന്റെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാതിരുന്നതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. രാജഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു പോലീസിന്റേതെന്നും ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചതെന്നും റോജി എം. ജോൺ എംഎൽഎ അടിയന്തരപ്രമേയത്തിൽ കുറ്റപ്പെടുത്തി.
സുജിത്തിനെ 45ലധികം തവണയാണ് പോലീസ് ക്രൂരമായി മർദിച്ചതെന്നും റോജി എം. ജോൺ പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. സസ്പെൻഷൻ ഒരു നടപടി അല്ല. പോലീസ് ഗുണ്ടാ സംഘമായി. സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. സുജിത്തിനെ മർദിച്ചവരെ സേനയിൽ നിന്ന് നീക്കണമെന്നും റോജി പറഞ്ഞു. പീച്ചിയിലെ മർദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസംഗം.
കുണ്ടറയിൽ സൈനികനെ തല്ലിച്ചതച്ചു. അടൂരിൽ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ പൊലീസ് ഇടിച്ചുവെന്ന് ബന്ധുക്കൾ തന്നെ പറയുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്ക് പോലും പോലീസിൽ നിന്ന് രക്ഷയില്ല. പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ മോഷ്ടാവാക്കാൻ ശ്രമിച്ചു. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ മൗനമാണെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി.
നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച റോജി എം. ജോൺ, അന്ന് പോലീസ് മർദ്ദനത്തെക്കുറിച്ച് പറഞ്ഞ ആളുടെ പോലീസ് ആണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്നും കൂട്ടിച്ചേർത്തു.
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. എന്തുചെയ്താലും സംരക്ഷിക്കപ്പെടുമെന്ന വിശ്വാസമാണ് പോലീസിന്. കംപ്ലെയിന്റ് അതോറിറ്റി പിരിച്ചുവിടണം. സ്ഥലംമാറ്റം നടപടിയല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
പോലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.